എന്നോട് ഒന്നും മിണ്ടാതേം പറയാതേം കഴിഞ്ഞ തിങ്കളാഴ്ച അച്ഛച്ഛൻ, എന്റെ അപ്പൂട്ടി, ഒറ്റ പോക്ക് അങ്ങ് പോയി....
തൊണ്ണൂറ്റിയഞ്ചിന്റെ ചെറുപ്പത്തിലും പറമ്പിലെ കപ്പ പറിക്കാനും, കുരുമുളക് നുള്ളി ഉണക്കി കെട്ടിവെക്കാനും, വിറക് കൊത്താനും ഒക്കെ മുന്നിട്ടിറങ്ങിയിരുന്ന എന്റെ അപ്പൂട്ടിയാണ്,
മുളകിൻതയ്യിനോ മറ്റോ മുകളിൽ ഇട്ട ഒരു വലയുടെ കുടുക്കിൽ കുടുങ്ങി ഒന്ന് വീണു, ഇടുപ്പെല്ല് പൊട്ടി,
സർജറി ഒക്കെ കഴിഞ്ഞ് മിടുക്കനായി വരുവാരുന്നു.
ഡിസംബറിൽ അവധിക്ക് ഞാൻ നാട്ടിൽ പോകുമ്പോ അപ്പൂട്ടി നല്ല മിടുക്കനായി ഇരിക്കുമെന്ന പ്രതീക്ഷ എനിക്ക് ഉണ്ടായിരുന്നു.
പെട്ടെന്ന് അങ്ങ് പോയി..
ഞാൻ ജനിക്കും മുന്നേ തന്നെ എന്റെ രണ്ട് അപ്പൂപ്പന്മാരും മരിച്ചുപോയിരുന്നു,
എനിക്ക് തിരിച്ചറിവാകുമ്പോഴും അമ്മൂമ്മമാരും പോയി.
അമ്മൂമ്മ-അപ്പൂപ്പൻ സ്നേഹങ്ങൾ ഒന്നും എനിക്ക് കിട്ടിയിട്ടേയില്ല.
അതുകൊണ്ടുതന്നെ,
ദൃശ്യയുടെ അച്ഛമ്മയും അച്ഛച്ഛനും എനിക്ക്, ഏറെക്കാലം കാത്തിരുന്നു കിട്ടിയ കുഞ്ഞുങ്ങളെപ്പോലെ പ്രിയപ്പെട്ടവർ ആയി മാറി.
സൗദിക്ക് വരുന്നതിന് മുൻപുള്ള ഒന്നരമാസം മുഴുവൻ അപ്പൂട്ടിയുടെയും അച്ഛമ്മയുടെയും ഒപ്പം നിക്കാൻ പറ്റി.
അച്ഛമ്മ എല്ലായ്പ്പോഴും യാത്രക്കാലിൽ ആണെങ്കിലും, അച്ഛച്ഛൻ പൊതുവെ വീട് വിട്ട് പുറത്തേക്ക് അങ്ങനെ പോകാറില്ല,
കുടുംബത്തിലെ വിശേഷപ്പെട്ട ചടങ്ങുകൾ പലതും നടന്നത് ചെറിയ ദൂരങ്ങളിൽ ആയിരുന്നിട്ടുപോലും യാത്ര ചെയ്യാൻ വയ്യെന്ന കാരണത്തിൽ അപ്പൂട്ടി ഒഴിവാക്കി.
പക്ഷേ,
ഞാൻ കാറെടുത്ത് ചിക്കൻ വാങ്ങാൻ പോകുമ്പോ അപ്പൂട്ടിയും കൂടെ കേറും.
ചിക്കൻ വാങ്ങി കഴിഞ്ഞ്, വന്നവഴി തിരികെ പോകാതെ, ആറുവരി പാതയുടെ പണി നടക്കുന്ന സ്പിന്നിംഗ് മില്ല് വഴി വലത്തേക്കുള്ള വഴിയേ പോയി ഇടിമുഴിക്കൽ വഴി തിരിച്ച് വീട്ടിൽ പോകും.
ഡോറിന്റെ ഗ്ലാസ്സിലൂടെ അപ്പൂട്ടി നാടിന് വന്ന മാറ്റം കാണും.
പൊതുവിൽ, എനിക്കൊപ്പം അത്തരം ചെറിയ സർക്കീട്ടുകൾക്ക് മാത്രമേ അപ്പൂട്ടി കൂടാറുള്ളൂ.
പക്ഷേ, ഇങ്ങോട്ട് വരുന്നേന് ഒരാഴ്ച മുന്നേ രാമനാട്ടുകര ടൗണിലേക്ക് കുറച്ച് പച്ചക്കറിയും മീനും വാങ്ങാൻ ഇറങ്ങിയ എന്റെയൊപ്പം, "ഞാനും വരുന്നു" എന്ന് പറഞ്ഞ് അപ്പൂട്ടി കാറിൽ കേറി.
ടൗണിൽ ഇറങ്ങി മീൻ വിൽക്കുന്ന കടയിൽ കേറി പേശി ഇഷ്ടമുള്ള മീൻ വാങ്ങി, പച്ചക്കറി കടയിൽ നിന്നും സാധനങ്ങൾ വാങ്ങി, പഴങ്ങളും തണ്ണിമത്തനും വാങ്ങി,
എല്ലാറ്റിനും ആള് തന്നെ വില പേശി,
ഞാൻ ഒരു സൈഡിൽ മാറി നിന്ന് കണ്ടു.
തിരികെ വരുമ്പോ ആറുവരി പാത വഴി അഴിഞ്ഞിലം വരെ പോയി, തിരിച്ച് വീട്ടിൽ വന്നപ്പോൾ നാട് കണ്ടതിന്റെ സന്തോഷം ഒന്നും മുഖത്ത് കണ്ടില്ല, പതിവ് ഗൗരവം തന്നെ.
പക്ഷേ, സന്തോഷം ഉണ്ട് എന്ന് എനിക്ക് അറിയാരുന്നു.
കക്ഷിയുടെ മകന്റെ മരുമകൻ ആണ് ഞാൻ,
പക്ഷേ, ഞങ്ങൾ കൂട്ടുകാരെ പോലെ ആയിരുന്നു.
ഒന്നിച്ചിരുന്നു ഞങ്ങൾ കള്ള് കുടിച്ചു, അച്ഛമ്മയെ കളിയാക്കി,
അച്ഛച്ഛന്റെ (അപ്പൂട്ടി) ഇല്ലാക്കഥകൾ അച്ഛമ്മയോട് പറഞ്ഞ് പുള്ളിക്കാരിയെ എരികേറ്റി,
വീട്ടിൽ നിന്ന ദിവസങ്ങളിൽ ഞങ്ങൾ രണ്ടാളും മുന്നിലെ തൊടിയിൽ കപ്പ പറിക്കാൻ ഇറങ്ങി,
വൈകീട്ട് കോലായയിൽ ഒന്നിച്ചിരുന്ന് ചായ കുടിച്ച് കുളൂസ് പൊട്ടിച്ചു....
ഡിസംബറിൽ നാട്ടിൽ പോകുമ്പോൾ അപ്പൂട്ടിയേയും അച്ഛമ്മയേയും കൊണ്ട് സർക്കീട്ട് പോകാനുള്ള പ്ലാൻ എന്നേ മനസ്സിൽ കരുതിയതാണ്.
പക്ഷേ,
എന്റെ പ്ലാനുകൾ എല്ലാം തകിടം മറിച്ച് ദൈവം അപ്പൂട്ടിയേം കൊണ്ട് സർക്കീട്ട് പോയി.
അപ്പൂട്ടി ഇല്ലാത്ത വീട്ടിലേക്ക് പോകാൻ തന്നെ എനിക്ക് തോന്നുന്നില്ല,
ഉള്ള് വേവും, വെന്ത് നോവും....
പക്ഷേ,
പോകാതിരിക്കാൻ പറ്റില്ല,
അച്ഛമ്മ അവിടെ ഉണ്ട്,
അച്ഛച്ഛനെ സർക്കീട്ട് കൊണ്ടുപോയ ദൈവം അച്ഛമ്മയുടെ ഓർമ്മയും കട്ടോണ്ട് പോയി.
എന്നെ കണ്ടാൽ ഇനി ചിലപ്പോൾ ഓർത്തെന്ന് വരില്ല,
"രാജീവനേത്രാ എൻ കോമളഗാത്രാ,
വെണ്ണയുണ്ണാൻ മോഹമേറും ഉണ്ണിക്കണ്ണനേ"
എന്ന് പാടിയെന്നും വരില്ല,
ഓർമ്മ ഇല്ലങ്കിലെന്താ,
അച്ഛമ്മ ഉണ്ടല്ലോ...
എന്നാലും,
എന്റെ അപ്പൂട്ടി ഇല്ലല്ലോ....
😭
No comments:
Post a Comment