Thursday, September 5, 2024

കാരസ്ക്കരത്തിൻ കുരു പാലിലിട്ടാൽ.......

“കാരസ്ക്കരത്തിൻ കുരു പാലിലിട്ടാൽ കാലാന്തരേ കയ്പ്പ് ശമിപ്പതുണ്ടോ..??”

എന്ന് ആദ്യം കേട്ടത് അമ്മ പറഞ്ഞാണ്.
അമ്മ ടീച്ചർ ആണ്, റിട്ടയർ ആയി.
അമ്മ ഇടയ്ക്കിടെ ഇങ്ങനെ ഓരോ വരികൾ പറയും.
"ജംബൂഫലാനി പക്വാനി"യും,
"മാലതീമലർ ചേർന്നോരു" പോലെയുള്ള വരികളും ചൊല്ലുകളുമൊക്കെ അമ്മ പറഞ്ഞാണ് ഞാൻ പഠിച്ചത്.

എന്നാൽ മേലേ ആദ്യം പറഞ്ഞ കുഞ്ചൻ നമ്പ്യാരുടെ വരികൾ, കഴിഞ്ഞ കൊല്ലം അധ്യാപകദിനത്തിൽ അമ്മയെ ഫോൺ ചെയ്തിട്ട് പണ്ടത്തെ ഒരു കയ്പ്പേറിയ ടീച്ചറോർമ്മ അമ്മയോട് പങ്കുവെച്ചപ്പോൾ പുള്ളിക്കാരി ഒന്നൂടെ ആവർത്തിച്ചു.
അന്ന് എഫ്ബിയിൽ അത്രകണ്ട് ആക്റ്റീവ് അല്ലാതിരുന്ന ഒരു കാലമായിരുന്നത് കൊണ്ട് എഴുതാൻ വിട്ടു.
ഇക്കൊല്ലം അമ്മയെ വിളിച്ചപ്പോൾ അത്‌ വീണ്ടും ഓർത്തു,
അതുകൊണ്ട് എഴുതുന്നു.

ആ ഓർമ്മ പറയാം.

എന്നെ പഠിപ്പിച്ച ഒരുവിധം ടീച്ചർമാരെ ഒക്കെ - കെ.ജി മുതൽ ഇക്കണ്ട പ്രൊമെട്രിക്കും, OET'യും അടക്കം പഠിപ്പിച്ച ടീച്ചർമാരെ - എനിക്ക് ഇഷ്ടമാണ്.
എന്നാൽ,
ഒരു ടീച്ചറോട്,
ഒരേയൊരാളോട് എന്റെ മനസ്സിൽ ഇപ്പോഴും ഒരു അകൽച്ച ഉണ്ട്.

ചെറിയ ക്ലാസ്സിൽ പഠിക്കുന്ന സമയത്താണ്,
പ്രസ്തുത ടീച്ചർക്ക് പൊതുവിൽ കുട്ടികളോടുള്ള സ്ഥായീഭാവം ഒരുതരം പുച്ഛം ആയിരുന്നു, പ്രത്യേകിച്ച് എന്നോട് അതിന്റെ ഡിഗ്രി ഇത്തിരി കൂടുതൽ ആണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
എനിക്ക് ധാരാളം കളിയാക്കൽ പുള്ളിക്കാരിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്.
പലതും ഇപ്പോൾ ഞാൻ ഓർക്കുന്നില്ല,

ഒന്നൊഴികെ...

സ്കൂളിൽ ആനിവേഴ്സറി അനുബന്ധിച്ച് കുട്ടികളുടെ ഒരു നാടകം അവതരിപ്പിക്കാൻ ഉള്ള തീരുമാനം ഉണ്ടാകുന്നു.
മേൽനോട്ടം മേൽപ്പറഞ്ഞ ടീച്ചറിന് ആയിരുന്നു.
നാടകത്തിൽ അഭിനയിക്കാൻ താല്പര്യം ഉള്ളവർ ഉച്ചക്കത്തെ ഇന്റർവെൽ സമയത്ത് ടീച്ചറെ പോയി കാണാൻ പറഞ്ഞു.
ഞാൻ നാടകത്തിൽ അഭിനയിക്കാൻ കച്ചമുറുക്കി ഇറങ്ങി.

അതിന് രണ്ട് കാരണങ്ങൾ ഉണ്ടായിരുന്നു,
അഭിനയിക്കാൻ ഉള്ള ഇഷ്ടം രണ്ടാമത്തെ കാരണം ആയിരുന്നു,
അക്കാലത്ത് തന്നെ, ആ കൊച്ചു പ്രായത്തിൽ തന്നെ എനിക്ക് ഒരു ഇഷ്ടം ഉണ്ടായിരുന്നു,
എന്റെ ആദ്യ പ്രണയം,
അവൾ ആ നാടകത്തിൽ നായികയായി എതിരാളികൾ ഇല്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
അവൾക്കൊപ്പം അഭിനയിക്കാൻ കഴിയും എന്നുള്ളതായിരുന്നു ആദ്യകാരണം.

ഉച്ചക്ക് ടീച്ചറുടെ "കാസ്റ്റിംഗ് പ്രോസസ്സ്" നടക്കുന്ന വിശാലമായ വരാന്തയിൽ ചെന്നപ്പോൾ സ്കൂളിലെ സകല ടീച്ചർമാരും, PTA ടീംസും, അഭിനയമോഹവുമായി വന്ന അഞ്ചുപത്ത് എന്നെപ്പോലെ ഉള്ള കുട്ടികളും അടക്കം ഒരു ചെറിയ പടക്ക് ഉള്ള ആൾ ഉണ്ട് അവിടെ.
ഞാൻ അഭിനയമോഹം അറിയിച്ചപ്പോൾ ടീച്ചർ അൽപ്പം പരിഹാസത്തോടെ തന്നെ ചോദിച്ചു,
"ങാഹാ, ഇയാൾ അഭിനയിക്കാൻ വന്നതാണോ..??
ഏത് റോൾ ആണ് നിനക്ക് വേണ്ടത്...??"

നാടകത്തിൽ ഏതൊക്കെ ക്യാരക്ടർ ആണ് ഉള്ളത് എന്ന് എനിക്കറിയില്ലല്ലോ.
എന്റെ പരുങ്ങിനിൽപ്പ് കണ്ടിട്ട് പുള്ളിക്കാരി ചോദിച്ചു,
"ഡോക്ടർ, ഐ.പി. എസ് പോലീസ് ഓഫിസർ, വേലക്കാരൻ, വക്കീൽ, കളക്ടർ.
ഇതിൽ ഏത് റോൾ ആണ് നിനക്ക് വേണ്ടത്..??"

കൊച്ചുപ്രായത്തിൽ ഒക്കെ നമ്മുടെ ഹീറോ പലപ്പോഴും സിനിമകളിൽ പോലീസുകാരനായി വരുന്ന ഒരു നായകൻ ആയിരിക്കും,
എന്റെയും.

"ഐ.പി.എസ് ഓഫീസർ"
ഞാൻ പറഞ്ഞു.

"ങാഹാ, ചെറിയ റോളൊന്നും പോരാ അല്ലിയോ, പോലീസുകാരന്റെ റോൾ തന്നെ വേണം.
എന്നാലേ,
ഈ നാടകത്തിൽ അങ്ങനെ ഒരു റോളില്ല,
അതുകൊണ്ട് നിനക്കും ഈ നാടകത്തിൽ റോളൊന്നും ഇല്ല,
നീ പൊക്കോ,
അയാക്ക് കൊമ്പത്തെ റോൾ വേണം പോലും"

അവിടെ ഉള്ളവരിൽ ഏറെ പേരും ഇതുകേട്ട് അങ്ങോട്ട്‌ ചിരിയും തുടങ്ങി.
ആൾക്കൂട്ടത്തിൽ തനിച്ചായ അവസ്ഥ.
എല്ലാവരുടെയും മുന്നിൽ ഞാൻ നാണംകെട്ടു,
പ്രത്യേകിച്ച് അവൾക്ക് മുന്നിൽ.
മനസ്സ് നല്ലോം മുറിഞ്ഞു.
വീട്ടിൽ പോയി കുറേ കരഞ്ഞു.
വീടിനടുത്തുള്ള കുടുംബഅമ്പലത്തിൽ പോയിരുന്ന് കരഞ്ഞതൊക്കെ എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്.

പിന്നീട് ആ ടീച്ചറെ പലയിടത്തും വെച്ച് ഞാൻ കണ്ടു.
ഒരക്ഷരം ഞാൻ സംസാരിച്ചിട്ടില്ല.
പലപ്പോഴും കാണാൻ ഇടയായ അവസരങ്ങളിൽ ഒക്കെ ഞാൻ ഒഴിഞ്ഞുപോയി.
ടീച്ചറെ കാണുമ്പോൾ ഒക്കെ എനിക്ക് ഉള്ളിൽ ഒരു നെഗറ്റീവ് ഫീൽ വന്ന് കുമിഞ്ഞുകൂടും,
"ഒരു ടീച്ചർ എങ്ങനെ ആകരുത്" എന്ന സ്റ്റേറ്റ്മെന്റ് പലപ്പോഴും എന്റെ ഉള്ളിൽ pop-up ചെയ്യും.
ടീച്ചറുടെ രണ്ട് മക്കളെയും ഒരിടക്ക് വരെ ഞാൻ കണ്ടിരുന്നു.
അവരോട് സംസാരിക്കാറുണ്ട്.
അവരോട് എന്തിന് അകലം...??

അന്നത്തെ എന്റെ പ്രണയിനി കാലാന്തരേ ഒരു ടീച്ചർ ആയി,
അവളോട്‌ കുറേക്കാലം മുന്നേ ഈ സംഭവം ഓർമ്മിച്ചു പറഞ്ഞു കുറേനേരം സംസാരിച്ചു.
ഒടുവിൽ അവളോട്,
"ഈ സംഭവം കേൾക്കുന്നവർക്ക് ഒരുപക്ഷേ, ഇതൊരു ചെറിയ ഇഷ്യൂ അല്ലേ എന്ന് തോന്നാം,
പക്ഷേ,
അന്ന്,
ആ കുഞ്ഞുപ്രായത്തിൽ,
എന്റെ മനസ്സ് മുറിഞ്ഞുപോയ ആ സംഭവം ഒരു വിഷ്വൽ പോലും മങ്ങലേൽക്കാതതെ സീൻ ബൈ സീൻ, ഡയലോഗ് ബൈ ഡയലോഗ് ഞാൻ ഇന്നും ഓർത്തിരിക്കുന്നു എന്നുള്ളതും, ആ ടീച്ചറോട് എനിക്ക് ഇന്നും മാനസികമായി അകൽച്ചയുണ്ട് എന്നതും ആണ് കേൾക്കുന്നവർക്ക് തോന്നുന്ന നിസ്സാരത അല്ല ആ വിഷയത്തിനുള്ളത് എന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവ്.
അതുകൊണ്ട്,
ഒരു നീ ഒരിക്കലും അത്തരമൊരു സമീപനം കുട്ടികളോട് കാണിക്കരുത്, നിന്നെക്കുറിച്ച് പിന്നീടൊരു കാലത്ത് കുട്ടികൾ ഓർക്കുമ്പോൾ അവർക്കുള്ളിൽ ആദ്യം വരുന്ന ഓർമ്മ ഇങ്ങനെ കയ്പ്പേറിയ ഒന്നാകരുത്" എന്ന് പറഞ്ഞുവെച്ചു.

കാരണം,

"Man is part DNA,
Part unknown,
And,
Part what he sees and goes through as a child"
എന്നാണല്ലോ.

❤️💔

No comments:

Post a Comment