"ഒരുമയുണ്ടെങ്കിൽ
ഒലക്കമേലും കിടക്കാം"
എന്ന മംഗല്യസൂക്തം
(നമ്മുടെ നാട്ടിലാണത് പഴഞ്ചൊല്ല്,
അവര്രെ നാട്ടിലത് മംഗല്യസൂക്തമാണ്.)
മൂന്ന് വട്ടം ഉരുവിട്ടുകൊണ്ടാണ്
ഉരലുമൊലക്കയും
അവരുടെ ദാമ്പത്യത്തിലേക്ക്
'കോലെ'ടുത്തു വെച്ചത്.
കെട്ടൊക്കെ കഴിഞ്ഞ്,
ഒലക്കയുടെ മേൽ കിടക്കാനായി
പ്രണയത്തോടെ ചെന്ന
ഉരലിന്,
ചെന്ന് കേറിയ നാള് തൊട്ട്,
കിടക്കപ്പൊറുതിയും
ഇരിക്കപ്പൊറുതിയും കിട്ടിയില്ല,
ഇടി,
ഇടിയോടിടി,
വലത്തും ഇടത്തും,
ചാഞ്ഞും ചരിഞ്ഞും,
ഉയർന്നും താഴ്ന്നും,
ഇടി തന്നെ ഇടി,
പിന്നെ,
തരാതരത്തിന് കുത്തും.
ഇടികൊണ്ട് ഇടികൊണ്ട്
ഉരലിന് മതിയായി.
ഒടുക്കമൊരുദിവസം,
"ഒരുമയും വേണ്ട,
ഒരുമയിരും വേണ്ട,
തൊയ്ര്യം മാത്രം മതി"
എന്നുറക്കെ പ്രഖ്യാപിച്ച്
ഉരല് സ്വാതന്ത്ര്യത്തിലേക്ക്
ഉരുണ്ടുരുണ്ട് പോയ ദിവസം,
അവരുടെ ലോകത്ത്
ഉരലിസത്തിന് തുടക്കമായി...
എനിക്ക് പറയാം,
എന്റെ കവിതയിലെ ഉരലാണ്
അതിന് തുടക്കം കുറിച്ചത്...
❤️
No comments:
Post a Comment